ഹരീഷ് പി
അദ്ധ്യാപകൻ
ഗോപിയും ഗോപിയുടെ മാമ രമേശനും വലിയ ക്രിക്കറ്റ് ആരാധകരാണ്. ഗോപിയെ ക്രിക്കറ്റ് കളിക്കാനും ടീവിയിൽ ക്രിക്കറ്റ് കാണാനും പഠിപിച്ചത് മാമയാണ്. രമേശൻ മാമക്ക് ചെറുപ്പത്തിൽ ഒരുപാട് ചീത്ത കേട്ടിട്ടുണ്ടത്രേ ഒന്നും പഠിക്കാണ്ടെ ടീവിയിൽ ക്രിക്കറ്റ് കളി കണ്ടിരിക്കുന്നതിന്.
രമേശൻ മാമ സച്ചിന്റെയും ഗാംഗുലിയുടെയും വലിയ ആരാധകനാണ്. ഗോപിക്ക് ഏറ്റവും ഇഷ്ടം വിരാട് കോഹ്‌ലിയെ ആണ്. സച്ചിൽ തന്റെ അവസന രാജ്യാന്തര മത്സരം കളിക്കുന്നത് ഗോപിയും മാമയും ഒരുമിച്ചിരുന്ന് ടീവിയിൽ കണ്ടിട്ടുണ്ട്. സച്ചിന്റെ വിടവാങ്ങൽ പ്രസംഗം കേട്ടിട്ട് രമേശൻ മാമ ഷർട്ടിന്റെ കോളറിൽ കണ്ണുതുടക്കുന്നതും അന്ന് കണ്ടിട്ടുണ്ട്. വിരാട് കോഹ്ലി വിരമിക്കുമ്പോൾ ഞാനും സങ്കടപ്പെടുമായിരിക്കും എന്ന് ഗോപിക്ക് തോന്നിയിരുന്നു. വിരമിക്കൽ ദിവസം രാത്രി വിരാട് കോഹ്ലി അദ്ദേഹത്തിന്റെ റൂമിൽ വന്ന് ഏട്ടനെ പ്പോലെ കാണുന്ന സച്ചിനെ കെട്ടിപ്പിടിച്ച് വിതുമ്പിയ സംഭവം സച്ചിന്റെ ആത്മകഥയിൽ വായിച്ചപ്പോൾ ഗോപിക്ക് രമേശൻ മാമയുടെ വിതുമ്പൽ ആയിരുന്നു ഓർമ്മ വന്നത്.
രമേശൻ മാമ ആദ്യമായി ക്രിക്കറ്റ് കളി കാണുന്നത് ഒരു ലോകകപ്പ് കാലത്താണത്രേ . ആ ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ കളിക്കാരൻ സച്ചിൻ ആണ്. എന്നാൽ ആ ലോകകപ്പ് നേടിയത് ശ്രീലങ്ക ആയിരുന്നു. സെമി ഫൈനൽ മത്സരത്തിലാണ് ഇന്ത്യ തോറ്റത്. സച്ചിൻ ടെണ്ടുൽക്കറിന്റെ വിക്കറ്റ് വീണതോടെ അതുവരെ നന്നായി കളിച്ച ഇന്ത്യൻ ടീം തകർന്നടിഞ്ഞു. ദേഷ്യം വന്ന ഇന്ത്യൻ കാണികൾ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയും മറ്റും വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തി. മത്സരം മുഴുവനാക്കാനാവാതെ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടെന്നോ ആണ് രമേശൻ മാമയുടെ പ്രിയപ്പെട്ട കളിക്കാരനായി സൗരവ് ഗാംഗുലി കൂടി വരുന്നത്. സച്ചിനും ഗാംഗുലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന ഏതൊക്കെയോ കളികളുടെ എന്തൊക്കെയോ കഥകൾ ഇപ്പോഴും പറഞ്ഞ് നടക്കാറുണ്ട്.
രണ്ടായിരത്തി മൂന്നിൽ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി ആയിരുന്നു. ഇന്ത്യ കപ്പ് നേടും എന്ന് ഒരുപാട് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആ ലോകകപ്പിൽ ആകെ രണ്ട് മത്സരങ്ങളാണ് ഇന്ത്യ തോറ്റിട്ടുള്ളൂ, രണ്ടും ഓസ്ട്രേലിയയോട്. അതിൽ ഒന്ന് ഫൈനലിലായിപ്പോയി എന്ന് മാത്രം. ഈ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞടുത്തത് സച്ചിനെയാണ്. എന്നാൽ ഫൈനലിലെ തോൽവിയുടെ സങ്കടത്തോടെ മികച്ച കളിക്കാരനുള്ള അവാർഡ് വാങ്ങി നിൽക്കുന്ന സച്ചിന്റെ ചിത്രം കണ്ടാൽ സങ്കടം മാത്രമേ നാം ഇന്ത്യക്കാർക്ക് തോന്നുകയുള്ളൂ.
പിന്നീട് ഒരിക്കൽ മാമയും ഗോപിയും ഒരുമിച്ച് കളി കണ്ടിരുന്നപ്പോഴാണ് ഏകദിന മത്സരത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിൻ നേടുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ കോഹ്ലി ആണെങ്കിലും ഗോപിക്ക് എം.എസ്. ധോനിയേയും ഇഷ്ടമാണ്. മത്സരത്തിൽ ഡബിൾ സെഞ്ചുറിതികക്കാൻ സച്ചിന് സ്ട്രൈക്ക് കൈമാറുന്നില്ല എന്ന് പറഞ്ഞ് ധോനിയെ ടി വി യിൽ നോക്കിക്കൊണ്ട് മാമ ചീത്ത പറയുന്നുണ്ടായിരുന്നു. സത്യത്തിൽ സെഞ്ചുറികളുടെ അടുത്തെത്തുമ്പോൾ സച്ചിന്റെ സ്കോറിംഗ് പതുക്കെ ആയി പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ അറിഞ്ഞ് സമ്മർദ്ദം ഒഴിവാക്കാനാണ് ധോനി അത്തരത്തിൽ കളിച്ചിട്ടുണ്ടാക്കുക. തൊണ്ണൂറ് റൺസ് നേടിയിട്ടും നൂറ് തികക്കാൻ കഴിയാത്ത നിരവധി മത്സരങ്ങൾ സച്ചിന് ഉണ്ടായിട്ടുണ്ട്.
ലോകം കണ്ട ഏറ്റവുംമികച്ച ക്രിക്കറ്റ് കളിക്കാരനായിട്ട് കൂടി ഒരു ലോകകപ്പ് പോലും നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ സച്ചിന് നേടാനായിട്ടില്ലായിരുന്നു. രണ്ടായിരത്തി പതിനൊന്നിലെ ലോകകപ്പിന് മുൻപായി പത്രങ്ങളിലെല്ലാം ഈ വരാൻ പോകുന്നത് സച്ചിന്റെ അവസാന ലോകകപ്പാണ് എന്ന് വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ ധോനിയും പത്രസമ്മേനത്തിൽ അടുത്ത ലോകപ്പിന് മുന്നേ വിരമിക്കാൻ സാധ്യത കൂടുതലായ സച്ചിന് സമ്മാനമായി ഈ ലോകകപ്പ് നാം നേടും എന്ന് പറയുകയുണ്ടായി. എന്നാൽ ഈ വാർത്തകൾ തീരെ സുഖിക്കാത്ത ആളായിരുന്നു രമേശൻ മാമ. സച്ചിൻ അടുത്ത ലോകകപ്പും കളിക്കും എന്ന് മാമ വിശ്വസിച്ചിരുന്നു. എന്തായാലും ആ ലോകകപ്പ് ഇന്ത്യ നേടി. പണ്ട് രണ്ട് ലോകകപ്പുകളിൽ സച്ചിനെ വിഷമിപ്പിച്ച ഓസ്ട്രേലിയയെയും ശ്രീലങ്കയെയും ഇന്ത്യ ഈ ലോകകപ്പ് മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നു.
ശ്രീലങ്കയോട് ഫൈനൽ മത്സരം ജയിച്ച ശേഷം ദേശീയ പതാകയേന്തിയ സച്ചിനെ തോളിലേറ്റി ഇന്ത്യൻ താരങ്ങൾ സ്‌റ്റേഡിയത്തിന് ചുറ്റും ഓടി നടന്നു. ഈ വിജയാഘോഷത്തിന്റെ ചിത്രം ഇന്ന് ലോക പ്രശസ്തമാണ്.ഇന്ത്യൻ ജനതയുടെ ദേശീയ ബോധത്തിന് പുതിയ തലങ്ങൾ ഉണ്ടാക്കിയ സച്ചിൻ ടെണ്ടുൽക്കർ എന്ന പ്രതിഭക്ക് രാജ്യം നൽകുന്ന ആദരമാണ് ഈ ചിത്രം എന്ന് അത് നോക്കി രമേശൻ മാമ എപ്പോഴും പറയും.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ നമുക്കെല്ലാം പ്രജോദനമാകുന്ന തരത്തിൽ സച്ചിൻ നിറഞ്ഞ് നിൽക്കുന്നു.