Friday, March 27, 2020

മാങ്ങ

 
പുതുമഴ പെയ്തതാണ്..
എഴജന്തുക്കളൊക്കെ ഇറങ്ങീട്ടുണ്ടാവും..
പതിവില്ലാതെ ടോര്‍ച്ചടിച്ച് കണ്ണടയും വച്ചാണ്ബാലേട്ടന്‍ പീടിക തുറക്കാന്‍ ഇറങ്ങീത്... നേരത്തെ തുറക്കണം... ചായക്കുള്ള വെള്ളം വക്കണം... രാവിലെ തന്നെ ഷേവ് ചെയ്യണം എന്ന് തോന്നുന്ന ആരെങ്കിലുമൊക്കെ ബ്ലേഡുവാങ്ങാന്‍ വരും.
നേരം വെളുക്കും മുമ്പത്തെ കച്ചോടം അതൊക്കെയാണ്... വെളുക്കുമ്പോഴേക്ക് ചായ കുടിക്കാന്‍ ആളാവും... സ്ഥിരക്കാരാണ്... ബീഡിയും സിഗരറ്റും പിന്നെ കൊറേ വര്‍ത്താനോം...ബസ്സ് വരുന്നതോടെ പീടിക അടക്കും.. പിന്നെ ബാലേട്ടന് സ്വന്തം തോട്ടത്തില്‍ റബ്ബര്‍ വെട്ടാണ്..
ടോര്‍ച്ചടിച്ചു സൂക്ഷിച്ചു നടക്കുമ്പോള്‍ സ്ഥിരക്കരോട് വര്‍ത്താനത്തിനുള്ള ഓരോന്ന് ആലോചിച്ചു നോക്കി...
വേനലല്ലേ... കൊടും വേനല്‍...
ഇതുമാതിരി ഒരു വേനല്‍ ഇന്നേവരെ കണ്ടിട്ടില്ല...ഒരു നല്ല മഴ കിട്ടീത് ഇന്നലെ ആണ്....രാത്രി
ആലോച്ചനക്കിടെ പീടികേന്റെ നേരെ ടോര്‍ച്ചടിച്ചുനോക്കിയപ്പോ അവിടാകെ കാടും പൊന്തയും..
എന്താപ്പോ അത്‌...?
മൂചിക്കൊമ്പ് പൊട്ടി വീണതാവും...
പോയി നോക്കിയപ്പോ കോമ്പല്ല. മൂച്ചി തന്നെ വീണിട്ടുണ്ട്...കട പുഴകി വീണിട്ടുണ്ട്...
ബാലേട്ടന്‍ വീണ മാവിന്റെ ചുറ്റും നടന്ന് ടോര്‍ച്ചടിച്ചു.. പുഴങ്ങിപ്പോന്ന വേരിനുതന്നെ രണ്ടാളുടെ ഉയരമുണ്ട്..കൊമ്പും ചുള്ളിയും കൂടി ആ ചെറിയ അങ്ങാടിയിലാകെ വ്യാപിച്ചു കിടന്നു.
ഭാഗ്യത്തിന് പീടികപ്പെരയുടെ മോളിലേക്ക് വീണിട്ടില്ല... മാവ് കിടക്കുന്നത് റോഡിലാണ്.
നേരം വെളുത്ത് ആളുകൂടിയാല്‍ കൊമ്പുവെട്ടി ബൈക്കിനും ഓട്ടോറിക്ഷക്കും പോവാനുള്ള വഴിയുണ്ടാക്കാം.. ഏഴെമുക്കാലിന്റെ ബസ്സിനുള്ള വഴി ഉണ്ടാക്കാന്‍ പാടാണ്... അത് മൊടങ്ങും..
വല്ല്യ മഴ ഒന്നും പെയ്തിട്ടില്ല.. മണ്ണിനു അത്ര നനവില്ല.. നല്ല കാറ്റടിചിട്ടുണ്ടാവും... ന്റെ റബ്ബറെത്രെണ്ണം പൊട്ടി വീണിട്ടുണ്ടാവും ആവോ.. പോയി നോക്കാതെ ഇനി ഒരു സമാധാനം കിട്ടില്ല..
ബാലേട്ടന്‍ പീടിക തുറന്നു... അടുപ്പുകൂട്ടി... വെള്ളം വച്ചു...
ഇന്ന് പീടികയിലെ ചര്‍ച്ചാവിഷയം മൂച്ചി വീണത്‌ മാത്രമാവും... വേറൊന്നും ഇന്നാര്‍ക്കും പറയാനുണ്ടാവില്ല... ഇതിന്റ മാങ്ങ തിന്നാതവരായി നാട്ടിലാരും തന്നെ ഇല്ല...
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
കുട്ടിയായിരുന്ന കാലത്ത് തന്നെ മാവിനീ വലിപ്പമുണ്ട്... അപ്പൊ ഇതിന്റെ പ്രായം... ഒരു നൂറു കൊല്ലത്തിനു മോളില്‍ എന്തായാലും ഉണ്ടാകും...
ഇന്നത്തെ പീടിക വര്‍ത്താനത്തില്‍ ചര്‍ച്ചയ്ക്ക വരാവുന്ന വിഷയങ്ങള്‍ ഓരോന്നായി ബാലേട്ടന്‍ ഓര്‍ത്തുവച്ചു..
ഒരു ചാക്കെടുത്ത്‌ മാവിന് ചുറ്റും നടന്ന് ബാലേട്ടന്‍ മാങ്ങ പറിച്ചു.. ചെകിരിയന്‍ മാങ്ങയാണ്‌.. തീരെ ചെറുത്‌.. ചകിരി പോലെ നാരാന്നു കഴമ്പിന്... പഴുത്താല്‍ എന്താ ഇതിന്ടെ മധുരം...
എല്ലാം നല്ലോണം ചെനച്ചതാണ്.. പഴുപ്പിച്ചു തിന്നാം..
തൊട്ടത്തിലെ മരങ്ങളൊക്കെ മുറിച് റബ്ബറുവച്ചതിനു ശേഷം മാങ്ങ തിന്നിട്ടുള്ളതും മങ്ങാക്കൂട്ടാന്‍ വച്ചിട്ടുള്ളതും ഈ മാവിന്ടെ മാങ്ങകൊണ്ടാണ്.
മാവ് വീണ വര്‍ത്താനവും.. മാവിനെ പറ്റിയുള്ള വര്‍ത്താനവും നാലാളോട് പറയാന്‍ ഇതുവരെ ആരേം കാനത്തില്‍ ബാലേട്ടന് എന്തോ ബുദ്ധിമുട്ട് തോന്നി...
ഒരുവിധം കിട്ടാവുന്ന മാങ്ങയൊക്കെ ബാലേട്ടന്‍ ചാക്കിലാക്കി... ഇനി കിട്ടണെങ്കില്‍ കമ്പും ചുള്ളീം വെട്ടി ഉള്ളില്‍ കേറണം.... നേരം വെളുക്കട്ടെ.. പുതുമഴ പെയ്തതല്ലേ എഴജന്തുക്കളൊക്കെ ഇറങ്ങീട്ടുണ്ടാവും...
എത്ര ആളുകൂടിയാലും എല്ലാര്‍ക്കും നല്ലോണം മാങ്ങ കിട്ടും.. ഇക്കൊല്ലം ഒരുപടി മാങ്ങ ഉണ്ടായിട്ടുണ്ട്..
ബ്ലേഡ് വാങ്ങാന്‍ ആരും വന്നില്ല.. നേരം വെളുത്തു... ചായക്ക് വച്ച വെല്ലാം തിളച്ചു... ആളുകള്‍ ചായകുടിച്ചുകൊണ്ട് മാവിന്‍റെ ചരിത്രം ചര്‍ച്ച ചെയ്തു...
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
എല്ലാവരും മാവിന്‍റെ ചുറ്റുമാണ്... പ്ലാസ്റ്റിക്‌ കീസിലും, അരി സഞ്ചിയിലും, കീറിപ്പറഞ്ഞ ബാനറിലും ഒക്കെയായി ആളുകള്‍ മാങ്ങ പെറുക്കിക്കൂട്ടി...
ആരൊക്കെയോ വെട്ടുകത്തി കൊണ്ടുവന്ന് കൊമ്പുവെട്ടി... വണ്ടികള്‍ക്ക് വഴിയുണ്ടാക്കി...
മരം പഞ്ചായത്തിന്‍റെയല്ലേ... ബാക്കി വെട്ടലോക്കെ അവരായിക്കോളും...
മാവ് വീണ വിവരം അറിഞ്ഞവരൊക്കെ മാവുകാണാന്‍ വന്നു... വന്നവരൊക്കെ മാങ്ങ പറിച്ചു... വീട്ടില്‍ കൊണ്ടുപോയി പഴുപ്പിക്കാന്‍ വച്ചു.
ഈ നാടിന്റെ പ്രതീകമായിരുന്നത്രേ ആ മാവ്...
ആ മാവും അതിന്‍റെ തണലും ഉള്ളതുകൊണ്ടാണ് അവിടെ മൂന്നു പീടിക വന്നത്... അങ്ങിനെയാണ് അവിടെ ബസ്‌ സ്റ്റോപ്പ്‌ ഉണ്ടായത്... ബസ്സുകാര് മൂചിചോട്ടിലെക്ക് എന്ന് പറഞ്ഞാണ് ടിക്കറ്റ്‌ എഴുതിയത്...
ബസ്സുകേറുന്നോരും ഇറങ്ങുന്നോരും മാങ്ങ പെറുക്കാറുണ്ടായിരുന്നു..
ആ വഴിക്ക് നടന്നു പോകുന്നോരും.. പീടികേല്‍ വരുന്നോരും... കുട്ടികളും... വലിയവരും... അങ്ങനെ സകലരും.. മാവിന്‍റെ ചോട്ടില്‍ തെരഞ്ഞു നടന്ന് മാങ്ങ പെറുക്കിയവരാണ്..
വീണുകിടക്കുന്ന മാവില്‍ കയറി മറിഞ്ഞ് സകലരും മാങ്ങയറുത്തുകൊണ്ടിരുന്നു...
ഇന്നലെ വരെ പെറുക്കിതിന്ന മാങ്ങയുടെ ഓര്‍മയുള്ളതുകോണ്ടാവും ഇന്നാര്‍ക്കും മാങ്ങ പരിക്കാതെ പോവാന്‍ തോന്നിയില്ല.
വെയിലറച്ചു തുടങ്ങി...
ബസ്സ് വരാറായി...
ബാലേട്ടന്‍ പീടിക അടക്കാന്‍ തുടങ്ങി...
ബസ്സുകാത്ത് നിന്നവരുടെയും മാങ്ങ പറിക്കുന്നവരുടെയും ബാലേട്ടന്റെയും തലയില്‍ അവിടെ അന്നാദ്യമായി വെയിലറച്ചു.

No comments:

Post a Comment